Saturday, October 27, 2007

ആത്മസംഘര്‍ഷങ്ങളിലൂടെ

ഇനി പരീക്ഷയുടെ കാത്തിരിപ്പാണ്,അതായത് സ്റ്റഡിലീവ്.ഇത്രയും നാള്‍ പരീക്ഷകളെ വളരെ ലാഘവത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്, പക്ഷേ ഇപ്പോള്‍ എന്തോ ഉള്ളിന്റെയുള്ളില്‍ ഒരു പേടി.വരുന്ന പരീക്ഷയില്‍ തോറ്റാല്‍ ക്യമ്പസ് ഇന്റര്‍വ്യൂവിലൂടെ എനിക്ക് കിട്ടിയ ജോലി നഷ്ടപ്പെടും.

“ഹോ ! അതോര്‍ക്കാന്‍ കൂടി വയ്യ”

ഒത്തിരി കമ്പനികളുടെ ടെസ്റ്റും ഇന്റര്‍വ്യൂമൊക്കെ അറ്റന്‍ഡ് ചെയ്ത് അവസാനം ഞാന്‍ എന്റെ ഏഴാമത്തെ ശ്രമത്തിലാണ് വിജയിച്ചത്.ഒരു പക്ഷേ അതും പരാജയപ്പെട്ടിരുന്നെങ്കില്‍
എനിക്ക് ചിലപ്പോള്‍ അത് താങ്ങാന്‍ സാധിച്ചേക്കുമായിരുന്നില്ല.(അത് വെറും തോന്നലാണെന്നാണ് എന്റെ വിശ്വാസം
, എനിക്കതു കിട്ടിയില്ലായിരുന്നെങ്കില്‍ ഹോ....,
ഇല്ല , കിട്ടിയില്ലാ‍യിരുന്നെങ്കില്‍ ഒന്നും സംഭവിക്കുകയില്ല,നമ്മള്‍
വീണ്ടും പരിശ്രമിക്കും.അഥവാ എന്തെങ്കിലും
സംഭവിക്കുമായിരുന്നെങ്കില്‍ നമുക്കത് കിട്ടുകതന്നെ
ചെയ്യും.ഈ ശുഭപ്തിവിശ്വസം, തകര്‍ന്നുപോയ പല
സമയത്തും എന്റെ രക്ഷക്കെത്തിയിട്ടുണ്ട്.)

പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ പോളിടെക്നിക്കില്‍
പോയിചേര്‍ന്നു.അവിടെ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക്
ശേഷമാണ് എനിക്ക് എസ്.എന്‍ കോളേജില്‍ നിന്നും
ഡിഗ്രിക്കുള്ള അഡ്മിഷന്‍ കാര്‍ഡ് വന്നത്.എന്റെ റാങ്ക് 36
ആ‍ണ്.ആകെ 30 സീറ്റുമാത്രമുള്ള ആ കോഴ്സിനുവേണ്ടി
ഞാന്‍ ഒന്നുമാലോചിക്കാതെ പോളിടെക്നിക്കില്‍ നിന്നും
ടി.സി വാങ്ങി എസ്.എന്‍ കോളേജില്‍ ഡിഗ്രിക്കുള്ള
ഇന്റര്‍വ്യൂവിന് പോയി.

അച്ഛനുമായിട്ടാണ് ഞാന്‍ ഇന്റര്‍വ്യൂവിന്
പോയത്.കുറച്ചുനേരം ഞാന്‍ അകത്തുള്ള മുറിയില്‍
കയറിയിരുന്നെങ്കിലും,എനിക്ക് അവിടെ അങ്ങനെ ഇരിക്കാന്‍
പറ്റുമായിരിന്നില്ല.ഞാന്‍ എഴുന്നേറ്റ് പുറത്തേക് നടന്നു.തുടരെ
തുടരെ ദീര്‍ഘനിശ്വാസങ്ങളുമായുള്ള എന്റെ നടപ്പുകണ്ട്
അച്ഛന് ആകെ പരിഭ്രമമായി.

“എന്താ എന്തുപറ്റി?”

“ഒന്നുമില്ല ,ഒരു ചെറിയ വേദന”

“എവിടെയാ വേദന?”

“ഇവിടെ”ഞാന്‍ നെഞ്ചില്‍ കൈ തൊട്ടുകൊണ്ട് പറഞ്ഞു.

ഇതുകേട്ട അച്ഛന്റെ മുഖമാകെ വിളറിവെളുത്തു.കുറച്ച് കലുഷിതമായ സ്വരത്തില്‍ എന്നോടു പറഞ്ഞു.

“നിനക്ക് ഇവിടെ അഡ്മിഷന്‍ കിട്ടും ,അതോര്‍ത്ത് വെറുതെ ടെന്‍ഷന്‍ ..ആകല്ലേ.”
അച്ഛന്റെ ശബ്ദം പതറിയിരുന്നു.അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ ടെന്‍ഷന്‍
ഇരട്ടിക്കുകയാണുണ്ടായത്.

കാരണം,“ഇവിടെ കിട്ടിയില്ലങ്കില്‍
വേറെ വഴി കാണാം” എന്നായിരുന്നു മറുപടിയെങ്കില്‍
എനിക്കു കുറച്ചാശ്വാസമാകുമയിരുന്നു

.“പക്ഷേ ഇവിടെ കിട്ടിയില്ലങ്കില്‍....,ഞാന്‍
വേറെയൊരിടത്തും ആപ്ലിക്കേഷന്‍ കൊടുത്തിട്ടുമില്ല, എന്റെ ഒരു കൊല്ലം നഷ്ടപ്പെടും”വീണ്ടും എന്റെ ടെന്‍ഷന്‍ വര്‍ദ്ധിച്ചു.

പെട്ടെന്ന് എന്റെ മനസ്സിലാകെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട്
അറ്റന്‍ഡര്‍ എന്റെ പേര് വിളിച്ചു.ഹോ !,ഞാന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു.അന്ന് ആ
നിമിഷങ്ങളില്‍ അനുഭവിച്ച സംഘര്‍ഷം അത്രയ്ക്കു
വലുതായിരുന്നു,പക്ഷേ ഇന്നതോര്‍ക്കുമ്പോള്‍ എനിക്ക് ചിരി
വരും,അന്ന് ആ അഡ്മിഷന്‍ കിട്ടീയില്ലായിരുന്നെങ്കില്‍ എന്തു
സംഭവിക്കുമായിരുന്നു?.പിന്നീട് ഓരോ കമ്പനികളുടേയും ടെസ്റ്റുകളിലും
ഇന്റര്‍വ്യൂകളിലും പങ്കെടുത്തപ്പോഴൊക്കെ ഞാനോര്‍ത്തു,ഇത്
കിട്ടിയില്ലെങ്കില്‍ എനിക്ക് വേറെ വഴികളില്ലെന്ന്..എന്നാല്‍ ഒന്നും സംഭവിച്ചില്ല,ഞാന്‍ കൂടുതല്‍,കൂടുതല്‍
നന്നായി തയ്യാറെടുത്ത് അടുത്ത കമ്പനികള്‍ക്കായി
കാത്തിരുന്നു.

പരീക്ഷയ്ക്ക് പഠിക്കാനായി പുസ്തകവുമായിരുന്ന ഞാന്‍
എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടീയത്.എനിക്കു തോന്നുന്നത്
എല്ലാവരും ഇങ്ങനെയാണെന്നാണ്.പഠിക്കുവാനായി
പുസ്തകം തുറക്കുമ്പോള്‍ തന്നെക്കുറുച്ചും,തന്റെ
രീതികളെക്കുറിച്ചുമുള്ള ഈ ചിന്ത എനിക്കു മാത്രമേയുള്ളോ
? ആ ആര്‍ക്കറിയാം.

എനിക്കു തോന്നുന്നത്
പഠിക്കനിരിക്കുന്ന സമയത്തയിരിക്കാം ഒരാള്‍ക്ക്
തന്നെക്കുറിച്ചാലോചിക്കാന്‍ സമയം കിട്ടുക.

“ഇനിയെന്തായാലും ആഹാരം കഴിച്ചിട്ടാകാം പഠനം”ഞാന്‍ മെസ്സിലേക്ക് പോകാന്‍ കൂട്ടുകാരെ വിളിക്കുവാനായി
അടുത്ത മുറികളിലേക്ക് പോയി.

ആഹാരം കഴിച്ചു കഴിഞ്ഞ് കൂട്ടുകാരൊടൊപ്പം കുറച്ചു സൊറ
പറഞ്ഞിട്ട് ഞാന്‍ എന്റെ മുറിയിലേക്കു പോയി.
“ഇന്ന് പഠിക്കാനായി ടൈംടേബിള്‍ ഉണ്ടാക്കം,നാളെ മുതല്‍
പഠിച്ചുതുടങ്ങാം“ഞാന്‍ മനസ്സിലോര്‍ത്തു.


പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോള്‍ എനിക്ക് ശരിക്കും
ടെന്‍ഷനാണ് ,ഈ ടെന്‍ഷന്‍ മൂലം ഞാന്‍ ഒരു ഭാഗം പോലും
വിടാതെ മുഴുവനും പഠിക്കും.പഠിച്ചു കഴിഞ്ഞാലോ അത്
മറന്നു പോകുമോ എന്നുള്ള പേടിയാണ്,അങ്ങനെ
പഠിച്ചതൊക്കെ വീണ്ടും ,വീണ്ടും പഠിക്കും.പിന്നെ
പരീക്ഷാഹാളില്‍ കയറിക്കഴിഞ്ഞാല്‍ ചോദ്യത്തിന്റെ മാര്‍ക്കും
എഴുതുവാനുള്ള സമയവും നോക്കാതെ പഠിച്ചതൊക്കെയും
എഴുതിവയ്ക്കും.അതുകൊണ്ട് പല പരീക്ഷയും കഷ്ടി
സമയത്താണ് ഞാന്‍ എഴുതിത്തീര്‍ക്കുന്നത്.പക്ഷേ ഈ
ടെന്‍ഷനൊന്നും ഞാന്‍ എന്റെ കൂട്ടുകാരുടെ മുന്നില്‍
കാണിക്കാറില്ല.

അങ്ങനെ പരീക്ഷയായി.പരീക്ഷയടുക്കുമ്പോള്‍ അമ്പലങ്ങളിലും
പള്ളികളിലും പോകുന്നവരെ കളിയാക്കുമെങ്കിലും ആരും
കാണാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നേരുന്ന
നേര്‍ച്ചകള്‍ക്കൊന്നും കണക്കില്ല.രാവിലെ 9.30നാണ് പരീക്ഷയെങ്കില്‍ 9.10 നേ ഞാന്‍
മുറിയില്‍ നിന്നും പുറത്തിറങ്ങൂ.അതുവരെ പഠിക്കും.എന്നിട്ട്
വളരെ കൂളായി കൈയ്യും വീശി പരീക്ഷാഹാളിലേക്ക്
നടക്കും,ഉള്ളിന്റെയുള്ളില്‍ തീയാണെങ്കിലും അതൊന്നും
പുറത്തുകാണിക്കാതെ.

“മഹേഷേ എല്ലാം പഠിച്ചു കഴിഞ്ഞോടാ? “അരുണ്‍
ചോദിച്ചു.

“പരീക്ഷാദിവസം ഈ ചോദ്യത്തിന് വല്ല
പ്രസക്തിയുമുണ്ടോടാ”

“നിന്നെ സമ്മതിക്കണം എങ്ങനെ ഇങ്ങനെ
കൂളായിട്ടുനടക്കുന്നു?”

അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും.
അങ്ങനെ എല്ല ടെന്‍ഷനും അറുതി വരുത്തിക്കൊണ്ട് ആ
പരീക്ഷാക്കാലവും കടന്നുപോയി.

തുടരും

Friday, October 19, 2007

അവനും അവളും

ഒരു കഥ എഴുതാന്‍ ഇത്രയേറെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്.കഥാബീജം ഉള്ളിലുണ്ട്,പക്ഷെ എത്രയോ തവണ എഴുതുവാന്‍ തുടങ്ങിയിട്ടും മനസ്സിനിഷ്ട്പ്പെട്ട ഒരു തുടക്കം കിട്ടുന്നേയില്ല"

സമയം പൊയ്ക്കൊണ്ടേയിരിക്കുന്നു,എന്തായാലും ഒരു നിശ്ചിതസമയം കൊണ്ട് ഇതെഴുതിത്തീരാനാവുമെന്നെനിക്കു തോന്നുന്നേയില്ല.ഇത് എത്രാമത്തെ തവണയാണ് പേനയുമായി ഈ മല്‍പ്പിടുത്തമെന്ന് എനിക്കറിയത്തില്ല, എന്തായാലും ഇപ്രാവശ്യം എഴുതിയിട്ടേ പേന താഴെവയ്ക്കുമെന്ന് വാശിയിലാണ് ഞാന്‍.

ഹോസ്റ്റ്ലിലെ ഈ ടെറസ്സില്‍ വൈകുന്നേരത്തെ ഈ ഇളം കാറ്റും കൊണ്ട് ഇങ്ങനെയിരിക്കുവാന്‍ എന്തു രസമാണ് .കാറ്റിനു നേര്‍ത്ത തണുപ്പുണ്ടെന്നുതോന്നുന്നു.സൂര്യന്‍ ആകാശച്ചെരുവിലേക്ക് ചാഞ്ഞുകഴിഞ്ഞു.ഈ ജനുവരിയിലെന്താണീ കാര്‍മേഘങ്ങള്‍,ഇന്നു മഴ പെയ്യുമോ!.ഇനി അധികനേരം ഇവിടെ ഇരിക്കുവാന്‍ പറ്റുമെന്നു തോന്നുന്നില്ല,നേരം ഇരുട്ടിത്തുടങ്ങി.തല്‍ക്കാലം കഥയെഴുതുവാനുള്ള മോഹം ഉള്ളിലിരിക്കട്ടെ.പക്ഷെ ഇതാണവസ്ഥയെങ്കില്‍ ഒന്നു രണ്ട് പേജില്‍ ഈ കഥയും അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

എപ്പോഴും എനിയ്ക്കിങ്ങനെയാണ്, എഴുതണമെന്നുള്ള മോഹം ഉണ്ടെങ്കിലും പരീക്ഷയ്ക്കുവേണ്ടി പഠിക്കാനിരിക്കുമ്പോഴാണ് എഴുത്തും വായനയും കൂടുന്നത്.അടുത്തയാഴ്ച്ച ഇന്റേണല്‍ എക്സാം തുടങ്ങുകയാണ്.ആദ്യമൊക്കെ നന്നായി പഠിച്ചിരുന്നു,പക്ഷെ ഈ ഫോര്‍ത്ത് സെമസ്റ്റര്‍ ആയപ്പോള്‍ എങ്ങനെയെങ്കിലും ജയിച്ചോളും എന്ന തോന്നൊലൊക്കെയായി.....

രാത്രിയാകുന്നതോര്‍മിപ്പിച്ചുകൊണ്ട് കാക്കകള്‍ കോഫീ ഹൌസിനു മുകളിലുള്ള ചില്ലകളിലേക്ക് ചേക്കേറിത്തുടങ്ങി.
ഞാന്‍ ഒരുപാടു മാറിപ്പോയി,അല്ല സാഹചര്യങ്ങള്‍ എന്നെ മാറ്റി എന്നു പറയുന്നതാവും ശരി.പക്ഷെ ഈ മാറ്റങ്ങളൊക്കെയും എന്റെ പുറമേ മാത്രമേയുള്ളു,ഉള്ളില്‍ ആളുകളുടെ മുഖത്തുനോക്കാന്‍ മടിയുള്ള,സംസാരിക്കന്‍ പേടിയുളള നാണംകുണുങ്ങിപ്പയ്യന്‍ തന്നെയാണിപ്പഴും.ഞാന്‍ പറയുന്നയുതൊന്ന്,ചിന്തിക്കുന്നത് വേറൊന്ന്,എന്നാല്‍ പ്രവര്‍ത്തിക്കുന്നതോ ഇതുമായി യാതൊരു ബന്ധമില്ലാത്തകാര്യങ്ങളും.

മതി,മതി,മതി നിര്‍ത്താറാ‍യി,ഇനിയും ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.

ഞാന്‍ പതുക്കെ ടെറസ്സില്‍ എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതിനിടയില്‍ പലതും ചിന്തിച്ചുകൂട്ടി.

എന്റെ ജീവിതയാത്രയില്‍ (യാത്ര തുടങ്ങിയതേ ഉള്ളൂവെങ്കിലും)പലപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും എത്തിപ്പിടിക്കനാവുമായിരുന്ന ചെറിയ ചെറിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.ഈ കുസാറ്റില്‍ ഞാന്‍ എത്തിച്ചേരുമെന്നും എം സി എക്ക് പഠിക്കുമെന്നൊന്നും എന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല.

പക്ഷെ ഡിഗ്രി കഴിഞ്ഞുണ്ടായ അനിശ്ചിതാവസ്ഥ(അതിനെക്കുറിച്ച് പിന്നെപ്പറയാം)എനിക്ക് ഒരു ലക്ഷ്യം നല്‍കി,അതിനു ഒരു കാരണവുമുണ്ട്.സ്വതവേ ആത്മവിശ്വാസമില്ലയ്മ എന്റെ ഒരു പ്രശ്നമാണ്,ഈ ആത്മവിശ്വാസമില്ലയ്മ എല്ലാ കാര്യത്തിലുമുണ്ട് .പക്ഷെ രമ്യയ്ക്ക് സി. ഇ. റ്റി .യില്‍ അഡ്മിഷനും, വരുണിന് സി.റ്റി.എസില്‍ ജോലിയും കിട്ടിയപ്പോള്‍ ഇതൊന്നും കിട്ടാക്കനികളല്ലന്ന് എനിക്കു മനസ്സിലായി.ആ കണ്ടെത്തലാണ് എന്നെ ഈ ക്യാമ്പസില്‍ എത്തിച്ചത്.ഒത്തിരി സ്വപ്നങ്ങളുമായാണ് ഇവിടെ വന്നതെങ്കിലും അഞ്ച് സെമസ്റ്ററുകള്‍ വെറുതെ കഴിഞ്ഞു പോയി.ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വളര്‍ത്തിക്കൊണ്ടിരിക്കുകയാണു ഞാന്‍.

എന്തായാലും പേനയും പേപ്പറുമായി ഇതിന്റെ മുകളില്‍ വലിഞ്ഞു കയറി ,എന്തെങ്കിലും എഴുതിയിട്ടുപോകാം.പ്രണയത്തെക്കുറിച്ചായലോ,അറിയാത്ത വിഷയമാകുമ്പോള്‍ എന്തും എഴുതാമല്ലോ. സൌഹൃദം ഇന്ന് പ്രണയിക്കാനുള്ള എളുപ്പ വഴിയായാണ് എനിക്കു തോന്നുന്നത് .എന്റെ നല്ല സുഹൃത്തുക്കള്‍ ക്ഷമിക്കുക..........
എന്റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് കൊച്ചിയിലെ കൊതുകുകള്‍ കൂട്ടമായി എത്തിത്തുടങ്ങി. ഞാന്‍ എന്റെ മുറിയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.

********************
വേസ്റ്റു ബോക്സ് നിറഞ്ഞ് പേപ്പര്‍ ചുരുളുകള്‍ താഴെ വീണുതുടങ്ങി,എന്നിട്ടും അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു തുടക്കം കിട്ടുന്നില്ല.
“ഞാന്‍ എത്രയോ നേരമായി എഴുതുവാന്‍ ശ്രമിക്കുന്നു,ഇന്ന് കൂട്ടുകാരികളെല്ലാം വീട്ടില്‍ പോയതുകൊണ്ടാണ് കുറേ നാളുകളായി മനസ്സിലുള്ള ആ വരികള്‍ പേപ്പ റിലേക്ക് പകര്‍ത്തണമെന്ന് വിചാരിച്ചത്.പക്ഷെ ചിന്തിച്ചു തുടങ്ങുമ്പോള്‍ ചിന്തകള്‍ കാടുകയറുന്നു.കാടുകയറുന്നെങ്കില്‍ ആയിക്കോട്ടെ ,കാടു കയറി,കാടു കയറി പൂക്കളും പുഴകളും ,പക്ഷികളുമൊക്കെയാകുമ്പോള്‍ നല്ല നല്ല വരികള്‍ താനെ ഒഴുകി വരും.പക്ഷെ പണ്ടൊന്നും ഇങ്ങനത്തെ കുഴപ്പമൊന്നുമില്ലായിരുന്നു.ങാ അന്നൊക്കെ എനിക്കു നല്ല സ്വകാര്യതയുണ്ടായിരുന്നു,ഇന്നു കൂട്ടുകാരികളെയൊക്കെ പേടിച്ചുവേണം ഒരു കവിത എഴുതാന്‍.അവളുമാരുടെ കയ്യിലെങ്ങാനും കിട്ടിയാല്‍ പിന്നെ തീര്‍ന്നു കഥ...“

“ സമയം ഏഴു കഴിഞ്ഞു,ഇനി കുളിച്ചിട്ടാകാം കവിതയെഴുത്ത്. “
**************************
“കുളി കഴിഞ്ഞപ്പോള്‍ മനസ്സിനാകെ ഒരു ഉന്മേഷം തോന്നുന്നു.“
പെട്ടെന്ന് എന്തോ ആവേശത്തില്‍ പേനയും പേപ്പറുമെടുത്ത് അവള്‍ എഴുതിത്തുടങ്ങി. ആ എഴുത്ത് മണിക്കൂറുകളോളം തുടര്‍ന്നു.

“കൊള്ളം അങ്ങനെ എന്റെ സമ്പാദ്യത്തിലേക്ക് ഒന്നു കൂടി.“

കൂട്ടുകാരികളാരെങ്കിലും കാണുമെന്നു പേടിച്ച് കബോര്‍ഡിന്റെ ഏറ്റവും ഉള്ളിലായി മറ്റു ബുക്കുകള്‍ക്കിടയിലായാണ് അവള്‍ തന്റെ കവിതകള്‍ സൂക്ഷിക്കുന്നത്.ആറാം ക്ലാസ്സുമുതല്‍ നിധിപോലെ സൂക്ഷിക്കുന്ന ഈ കവിതകള്‍ അവളുടെ ജീവന്റെ ഭാഗമാണ് .ഈ കവിതയെഴുത്ത് ശരിക്കും അവള്‍ക്കൊരു ശീലമൊന്നുമല്ല.വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴാണ്,അത് സന്തോഷം കൊണ്ടാകാം,സങ്കടം കൊണ്ടാകാം,ഓര്‍മ്മകള്‍ ആകാം,ഏകാന്തതയാവാം,എഴുതുവാന്‍ തോന്നുക.

“ഭക്ഷണം കഴിക്കാറായി.ചില നേരത്ത് കൂട്ടുകാരികള്‍ ശല്യമാണെങ്കിലും ഇപ്പോള്‍ ആകെ ഒരു ഒറ്റപ്പെടല്‍.“

മീര പാത്രവുമായി മെസ്സ് ഹാളിലേക്കു നടന്നു.
തുടരും

Saturday, October 13, 2007

കീയൊ കീയൊ

“കീയൊ കീയൊ“ ഈ പേര്‍ വളരെനേരത്തെ ശ്രമം കൊണ്ട് ഒപ്പിച്ചെടുത്തതാണ്. പല പല പേരുകളും ശ്രമിച്ചു നോക്കി പക്ഷെ ഏതൊക്കെയൊ വൃത്തികെട്ടവന്മര്‍ അതൊക്കെ അടിച്ചുമാറ്റി ഇന്‍ആക്ടിവാക്കി ഇട്ടിരിക്കുന്നു. അതുകൊണ്ട് എനിക്കു കീയോ കീയോ എന്ന പേരു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സാരമില്ല കാക്കയ്ക്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു .“കീയൊ കീയൊ“ അത്ര മോശം പേരൊന്നുമല്ല അല്ലേ.